Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
District News
ചവറ : വായനാശീലം മനസിനെ ശുദ്ധീകരിക്കുമെന്നു മുൻ മന്ത്രി ഷിബു ബേബിജോൺ. പൊന്മന പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന നാടക സന്ധ്യയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷനായി. ഇ.യുസുഫ് കുഞ്ഞ് പ്രതിഭകളെ ആദരിച്ചു. പി.ബി. ശിവൻ സമ്മാനദാനം നിർവഹിച്ചു.നാസർ പോച്ചയിൽ, സെക്രട്ടറി കെ. ഹൃദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താജ് പോരൂക്കര, സുകന്യാ ബിജു, സലിജ ബിജു, അഷ്ടമി ലിജുഎന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കൊല്ലത്ത് ആര്‍എസ്പിയിലും ചര്‍ച്ചകള്‍ സജീവം. തിരിച്ചു വരവിനൊരുങ്ങുന്ന ആര്‍എസ്പി മൂന്നു മണ്ഡലങ്ങളിലും ശക്തരെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ആര്‍എസ്പി മത്സരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളാണ് പാര്‍ട്ടിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.
ജില്ലയില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയത് ചവറയിലാണ്. 7,796 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. വോട്ടുകളുടെ എണ്ണത്തില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ 594 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് പിടിച്ചിരുന്നെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ യുഡി എഫിന് മുന്നിലെത്താനായി. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരവിപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ നിയമസഭാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനുള്ളത് 105 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28150 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ഇരവിപുരത്ത് നേടിയിരുന്നത്.
എന്നാല്‍ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആരൊക്കെ എവിടെ മത്സ രിക്കുമെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ താന്‍ ചവറ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലം മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന കൊല്ലം നിയമസഭാ മണ്ഡലം ആര്‍എസ്പിക്ക് വിട്ടുനല്‍കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം യുഡിഎഫില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സീറ്റ് പാര്‍ട്ടിയുടെ പഴയ കോട്ടയാണെന്നും അവിടെ ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നുമാണ് ആര്‍എസ് പിയുടെ വാദം.
ആര്‍എസ്പിയുടെ കരുത്തുറ്റ മണ്ഡലമായ ഇരവിപുരത്തിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതു തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ തങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആറ്റിങ്ങല്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ജയസാധ്യത കുറഞ്ഞവയാണെന്ന് ആര്‍എസ്പി വിലയിരുത്തല്‍.
അതിനാല്‍ അപ്രസക്തമായ സീറ്റുകള്‍ക്കു പകരം കൊല്ലം ജില്ലയിലെ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അത് കൊണ്ടുതന്നെ ഇരവിവുരത്ത് ആര്‍എസ്പി തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കുന്നത്തൂര്‍ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ സജീവമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. യുഡിഎഫിലെ ചെറുകക്ഷികളുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായി ആര്‍എസ്പി മത്സരിക്കുന്ന കുന്നത്തൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കാമെന്ന സൂചനകളുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആര്‍എസ്പി കോട്ടയായിരുന്ന കുന്നത്തൂര്‍, 2016-ല്‍ ആര്‍എസ്പി യുഡിഎഫിലേക്ക് മാറിയതോടെ പാര്‍ട്ടിക്കു നഷ്ടമായിരുന്നു. നിലവില്‍ ഈ മണ്ഡലം എല്‍ഡിഎഫി ലെ കോവൂര്‍ കുഞ്ഞുമോനാണ് പ്രതിനിധീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.
അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെ എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കാനാണ് ദേവസ്വം പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനല്‍കി. അഴിമതിക്ക് പിന്നില്‍ പദ്മകുമാര്‍ മാത്രമായിരുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍.
ഉണ്ണികൃഷ്ണന് പോറ്റിയും സിപിഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന് എട്ടിന്റെ പണി കൊടുത്തുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫിനെതിരേ നടക്കുന്ന സമരങ്ങൾ സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെ സംയോജനമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി നേരിടും. വടകരയിൽ ഷാഫി പറന്പിലിനെ സിപിഎം നേരിടണം എന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യുഡിഎഫ് അധികാരത്തിൽ എത്തുന്നതു തടയാമെന്നാണ് സിപിഎം-ബിജെപി നേതൃത്വങ്ങൾ കരുതുന്നത്.
എന്നാൽ, എൽഡിഎഫ് സർക്കാരിനെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾ പിണറായി വിജയൻ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ജനപ്രതിനിധികൾ ദൈവപുത്രന്മാരല്ല. സമൂഹത്തിൽനിന്നു വളർന്നു വരുന്ന മനുഷ്യർക്കു സമൂഹത്തിന്റേതായ നന്മതിന്മകളുണ്ടാകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ മാതൃകാപരമായ നിലപാടാണ് കോണ്‍ഗ്രസ് പാർട്ടി കൈക്കൊണ്ടതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.